കൊച്ചി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലെ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ മുഴുവന്‍ കാര്യങ്ങളും പരസ്യമാക്കുമെന്ന ഭീഷണിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ അഭിഭാഷകന്‍ കൃഷ്ണരാജുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. രഹസ്യമൊഴിയിലെ പരാമർശങ്ങളെന്ന് അവകാശപ്പെട്ട് തനിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌നക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജലീലിനെതിരായ സ്വപ്‌നയുടെ പുതിയ ഭീഷണി. തനിക്കെതിരെ കേസ് കൊടുത്തും ഒത്തുതീര്‍പ്പിനായി ദൂതനെ അയച്ചും കെ ടി ജലീലാണ് ഗൂഢാലോചന നടത്തിയതെന്നും സ്വപ്‌ന ആരോപിച്ചു. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞതെല്ലാം രണ്ട് ദിവസത്തിനകം പരസ്യമാക്കും. കഴിഞ്ഞ ദിവസത്തെ പരസ്യപ്പെടുത്തലില്‍ ജലീലിന്റെ പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാണ് അവഹേളിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയതെന്നും സ്വപ്‌ന പറഞ്ഞു.
അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയില്ലെന്നും രണ്ട് ദിവസം ജലീല്‍ ആശങ്കപ്പെടട്ടേയെന്നും അഡ്വ.കൃഷ്ണരാജ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആക്രമണങ്ങളില്‍ നിന്ന് പിന്നാക്കം പോകുകയും ജലീലിനെ കേന്ദ്രീകരിക്കുകയുമാണെന്ന സൂചന കൂടിയാണ് സ്വപ്‌നയും അഭിഭാഷകരും നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണെത്തിയതെന്ന് പറഞ്ഞ സ്വപ്ന ഇന്ന് അത് മാറ്റി കെ ടി ജലീലാണ് അയച്ചതെന്ന് പറഞ്ഞതും ഇതിൻ്റെ ഭാഗമാണ്. പോലീസിന്റെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും പിന്‍വലിക്കണമെന്നും സ്വപ്‌ന പറഞ്ഞു. കെ ടി ജലീലിന്റെ പരാതിയില്‍ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളിലാണ് സ്വപ്‌നക്കെതിരെ കേസെടുത്തത്. ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അഡ്വ.കൃഷ്ണരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.