Fri. Mar 29th, 2024

തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുമായി എത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. ഇരുവരും നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. ആരോപണങ്ങളില്‍ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച് കാണിക്കാനാണ് ശ്രമമെന്നും ജലീല്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകരെ മോശക്കാരാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തിലെ സത്യങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണം. തന്റെ വീടും ധന വിനിയോഗവും ഏജന്‍സികള്‍ക്ക് പരിശോധിക്കാം. സ്വര്‍ണക്കടത്തു കേസില്‍ പ്രധാന പ്രതി സ്വപ്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. ഒന്നര വര്‍ഷക്കാലം അവര്‍ ജയിലിലായിരുന്നു. ഏജന്‍സികള്‍ അതുമായി ബന്ധപ്പെട്ട് ആരോപിതരായ എല്ലാ ആളുകളെയും വിളിച്ച് വിവര ശേഖരണം നടത്തി. എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല.

പ്രതികളാരെന്ന് തെളിവു സഹിതം വ്യക്തമാക്കാതെ ഊഹാപോഹങ്ങള്‍ നിലനിര്‍ത്തി, മാന്യമായി രാഷ്ട്രീയത്തിലുള്ളവരെ ചെളി വാരിയെറിഞ്ഞ് മുന്നോട്ടു പോകുന്ന സ്ഥിതിയുണ്ടാകണമെന്ന് ഏജന്‍സികള്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ക്ക് ഒരു ഭയവുമില്ലെന്നും, പല തവണ അത് വ്യക്തമാക്കിയതാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

BEST SELLERS