കോഴഞ്ചേരി: ഹജ്ജിന് പോകാൻ തുക കണ്ടെത്തുന്നതിനായി കരുതിവെച്ച ഭൂമി ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലേക്ക് സംഭാവന ചെയ്ത് ദമ്പതികൾ. കോഴഞ്ചേരി ആറന്മുള വല്ലന സ്വദേശികളായ ഹനീഫ- ജാസ്മിൻ ദമ്പതികളാണ് ഹജ്ജ് തുക കണ്ടെത്തുന്നതിന് വേണ്ടി വിൽക്കാൻവെച്ച 28 സെന്റ് ഭൂമി സംഭാവന ചെയ്തത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത നിരവധി കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെയാണ് ഇരുവരും ഈ തീരുമാനമെടുത്തത്.
മകൻ നിസാമും അടൂർ താലുക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായ മകൾ നിസയും മാതാപിതാക്കളുടെ ആഗ്രഹത്തെ പിന്തുണച്ചു. ആറന്മുള മണ്ഡലം പ്രതിനിധി കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഭൂമിയുടെ പ്രമാണങ്ങൾ ഇവരിൽ നിന്ന് സ്വീകരിച്ചത്. കണ്ണുകൾ നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് മന്ത്രി പ്രതികരിച്ചു. 78 സെന്റിൽ 28 സെന്റ് സ്ഥലമാണ് അവർ ലൈഫ് മിഷന് വേണ്ടി നൽകിയത്.
മാനവികതയുടെ മഹത്തായ മാതൃക തീർക്കുന്ന ഈ കുടുംബവുമായി ഫോണിൽ സംസാരിച്ചതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ഓരോ മനുഷ്യരെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജമാണിവർ. ഭൂരഹിത-ഭവനരഹിതർക്ക് വീടു നിർമിച്ചു നൽകുന്ന കേരളത്തിന്റെ ജനകീയ ബദൽ മുന്നേറ്റമാണ് ‘മനസ്സോടിത്തിരി മണ്ണ്’. ഈ ക്യാമ്പയിനിന്റെ പ്രസക്തി വ്യക്തമാകുന്നതാണ് സമൂഹത്തിൽ നിന്ന് ലഭ്യമാകുന്ന വർധിച്ച പിന്തുണ. ഹനീഫ- ജാസ്മിൻ ദമ്പതികൾക്ക് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.