Thu. Mar 28th, 2024

തിരുവനന്തപുരം: വിസ്മ കേസിൽ പ്രതി കിരൺ കുമാറിന് ലഭിച്ചത് ഏറ്റവും ഉചിതമായ ശിക്ഷയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കുറ്റമറ്റ അന്വേഷണവും പൊലീസിന്റെ ജാഗ്രതയും കേസിൽ നീതി ലഭിക്കുന്നതിന് തുണയായി. പ്രോസിക്യൂഷൻ പുലർത്തിയ ജാ​ഗ്രതയും പ്രശംസനീയമാണ്. സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉള്ള ശക്തമായ മുന്നറിയിപ്പ് ഈ കോടതി വിധി. കേരളീയ സമൂഹത്തിനും ശക്തമായ മുന്നറിയിപ്പാണ് ഇത്. വളരെ പ്രബുദ്ധരാണ് കേരളീയ സമൂഹം എന്ന് പറയുമ്പോഴും സ്ത്രീധന പീഡനങ്ങൾ വർധിച്ച് വരികയാണ്. കേവലം ഉപഭോ​ഗ വസ്തുക്കളായി സ്ത്രീകളെ കാണുന്ന വീക്ഷണത്തിന് മാറ്റം കുറിക്കാൻ ഈ കോടതി വിധിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതക്ക് ഒപ്പമാണെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിതയുടെ ഹർജി വന്നിട്ടുള്ളത്. അതിൽ കോടതി തീരുമാനം എടുക്കട്ടെ. അന്നും ഇന്നും എന്നും വനിതാ കമ്മീഷൻ അതിജീവിതക്ക് ഒപ്പമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. സർക്കാർ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്. ഇക്കാര്യത്തിൽ ഇനിയും സർക്കാർ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു.

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിനെ 10 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വർഷവും, 306 അനുസരിച്ച് ആറുവർഷവും, 498 അനുസരിച്ച് രണ്ടുവർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു.

BEST SELLERS