Fri. Apr 19th, 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞു സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ മുന്‍ സൈനികനായ യുവാവ് പിടിയില്‍. അടൂര്‍ മൂന്നാളം ചരുവിളയില്‍ വീട്ടില്‍ ദീപക് ചന്ദി(29)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പത്തനാപുരം ചെളിക്കുഴി സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സൈന്യത്തിൽ ജോലി ചെയ്തിരുന്ന ദീപക് രണ്ടു വര്‍ഷം മുന്‍പ് അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. വയനാട്ടില്‍ വിരമിച്ച ഡി എഫ് ഒയില്‍ നിന്ന് മകന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ഡി എഫ് ഓയെ പറ്റിച്ചത്. പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ ലഭിച്ച പരാതിയിലും കേസുണ്ട്. മല്ലപ്പുഴശ്ശേരി തെക്കേമല നെല്ലിക്കാട്ടില്‍ വീട്ടില്‍ ബാബുക്കുട്ടി എന്നയാളില്‍ നിന്നും മകന്‍ ബിനോബാബുവിന് ഡിഫെന്‍സ് സര്‍വീസില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് 2020 മേയ് 14ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.

പത്തനംതിട്ട, കണ്ണുര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ഇയാള്‍ക്കെതിരായ കേസ് അധികവും. പിടികൂടിയ വിവരം പുറത്തു വരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറിന് മുന്നിലും പിന്നിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പിന് ഇറങ്ങിയിരുന്നത്. ഇതുകണ്ട് വിശ്വസിച്ചാണ് പലരും പണം കൊടുത്തത്. പിന്നീടാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞത്.

BEST SELLERS