ന്യൂഡൽഹി: നേതാക്കൾക്ക് പാർട്ടിയെകുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ കോൺഗ്രസ്. ഇന്ന് സമാപിച്ച ചിന്തൻ ശിബിരിലാണ് ഇതേകുറിച്ചുള്ള തീരുമാനം എടുത്തത്. കോൺഗ്രസ് എന്താണ്, പാർട്ടിയുടെ രീതികൾ എന്താണ് എന്നിവ കൂടാതെ കോൺഗ്രസ് ആശയങ്ങളും പാർട്ടിയിലെ നേതാക്കളെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെകുറിച്ച് അറിയാനുള്ള ഒരു വേദിയായി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് സോണിയാ ഗാന്ധി സൂചിപ്പിച്ചു.
ഇതിനുപുറമേ രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് യാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ജാഥ രാജ്യമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുടെ വികാരം മനസിലാക്കാൻ ശ്രമിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
യുവജനങ്ങൾക്ക് പാർട്ടിയുടെ സമിതികളിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് അമ്പത് ശതമാനം പങ്കാളിത്തം കോൺഗ്രസ് സമിതികളിൽ ഉറപ്പാക്കും. ഒറ്റപദവി കർശനമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് മാത്രമായിരിക്കും ഇനി മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുക. എന്നാൽ കുടുംബത്തിലെ രണ്ടാമത്തെ അംഗത്തിന് അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുണ്ടെങ്കിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കും.