Thu. Apr 25th, 2024

പാലക്കാട്: വാളയാറിൽ പീഡന കേസ് അന്വേഷിച്ച എസ് പി. എം ജെ സോജനെതിരേ ക്രിമിനല്‍ കേസെടുക്കാമെന്ന് പാലക്കാട് പോക്‌സോ കോടതി. ഉടൻ സമൻസ് അയച്ച് വിചാരണ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ ചാനൽ അഭിമുഖത്തിനിടെ സോജൻ നടത്തിയ പരാമര്‍ശത്തിലാണ് ഈ ഉത്തരവ്. അതേസമയം, സോജനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് വാളയാർ സമരസമിതിയുടെ ആവശ്യം.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ലെന്നും ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധമാണെന്നുമായിരുന്നു സോജന്‍ പ്രതികരിച്ചത്. 2019ല്‍ വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടതിന് പിന്നാലെയായിരുന്നു ഇത്. ഇതിനെതിരേ പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

നിലവില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയാണ് സോജന്‍. വാളയാർ പീഡന കേസ് ഡി വൈ എസ് പി ആയിരിക്കെയാണ് സോജൻ അന്വേഷിച്ചത്. പ്രതികളെ രക്ഷിച്ചത് സോജൻ്റെ ഇടപെടലാണെന്ന് ആരോപണങ്ങൾ ശക്തമായ അവസരത്തിലാണ് ഇദ്ദേഹത്തിന് എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

BEST SELLERS