തിരുവനന്തപുരം: മുസ്ലിംങ്ങള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എ ആര് ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയെന്ന് ഷോണ്‍ ജോര്‍ജ്
അറിയിച്ചിരുന്നെങ്കിൽ തിരുവനന്തപുരത്ത് വന്ന് പി സി ജോർജ് ഹാജരാകുമായിരുന്നു എന്ന് മകൻ ഷോൺ ജോർജ്. എവിടെയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല പി സി ജോർജ് എന്നും ആവശ്യപ്പെട്ടാൽ പൊലീസിന് മുൻപിൽ ഹാജരാവുന്ന ആളാണ് എന്നും ഷോൺ പ്രതികരിച്ചു.
പി സി ജോർജിന് നിലപാടുകളുണ്ട്. ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട്. പറഞ്ഞത് തെറ്റോ ശരിയോ എന്ന് കാലമാണ് വിലയിരുത്തേണ്ടത് എന്നും ഷോൺ ജോർജ് പറഞ്ഞു.
മാന്യമായാണ് പൊലീസ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണം എന്ന് പറഞ്ഞു. ഡ്രസ് മാറിയതിന് ശേഷം വന്നാൽ മതിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ പൊലീസ് സമ്മതിച്ചു. ഞാൻ ഉൾപ്പെടെയാണ് തിരുവനന്തപുരത്തേക്ക് പോന്നത് എന്നും ഷോൺ ജോർജ് പ്രതികരിച്ചു.
അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വെച്ച് നടത്തിയ പി സി ജോർജിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. തുടർന്ന് ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.