നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ വിദേശത്തേക്ക് പോകണ്ടിവന്നാല്‍ പോലീസ് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്നത് അറസ്റ്റിന് തടസ്സമല്ല. പോലീസില്‍ ഹാജരാകണമെന്ന് വിജയ് ബാബുവിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാല്‍ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പുതിയ മീ ടൂ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കമ്മിഷണർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന സംഭവത്തെക്കുറിച്ചാണ് യുവതി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയതിനിടെ സമ്മതമില്ലാതെ വിജയ് ബാബു ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് വിമൺ എഗൈൻസ്റ്റ് സെക്വഷൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ നടത്തിയ വെളിപ്പെടുത്തൽ.