പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ ശേഷം ഇരുപത്തിയൊന്നുകാരന്‍ സ്വയം തീകൊളുത്തിയ സംഭവത്തിൽ ഇരുവരും മരിച്ചു. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. കിഴക്കേ ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യൻ (23), പാവടി സ്വദേശിയായ 16കാരി എന്നിവരാണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം സംഭവം.
പിറന്നാളാണെന്ന് പറഞ്ഞാണ് ബാലസുബ്രഹ്‌മണ്യൻ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടി മുറിയിലെത്തിയ ശേഷം ഉടന്‍ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ബാലസുബ്രഹ്‌മണ്യത്തിന്റെ അമ്മയും അനുജത്തിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും നിലവിളിച്ച് മുറിക്ക് പുറത്തേക്ക് വരുന്നത് കണ്ട അമ്മയും അനിയത്തിയും നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയ ശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നതായാണ് അറിയുന്നത്. പൊള്ളലേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡി.കോളജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.