Fri. Mar 29th, 2024

അനധികൃത ക്വാറി ഖനനം നടത്തിയ താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര. ബിഷപ്പാവുക എന്നാല്‍ കേരളത്തിലെ ഏറ്റവും മിടുക്കനായ കച്ചവടക്കാരനാവുക എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പരിഹസിച്ചു.

‘പത്രോസേ , നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ സഭ പണിതുയര്‍ത്തും’ എന്ന് പറഞ്ഞത് ഇത്രമേല്‍ വിശ്വാസത്തോടെ രണ്ടായിരം കൊല്ലങ്ങള്‍ക്കിപ്പുറം പാറമടവ്യാപാരം നടത്തി പാറപൊട്ടിച്ചു പള്ളി പണിയുമെന്ന് ക്രിസ്തു കരുതിയിരിക്കുമോ?’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
താമരശ്ശേരി രൂപതയുടെ വിശ്വാസസംരക്ഷണ വ്യാപാരം ഇപ്പോള്‍ത്തുടങ്ങിയതല്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട് വന്നപ്പോള്‍ വനംവകുപ്പിന്റെ കാര്യാലയം കത്തിക്കാനുള്ള ബുദ്ധി കാണിച്ച ഒന്നാന്തരം വിദ്വാന്മാര്‍. ഗാഡ്ഗിലിന്റെ പേരില്‍ കേരളത്തില്‍ നടന്ന വ്യാജപ്രചാരണങ്ങള്‍ക്കും അതിന്റെ പേരില്‍ നൂറേക്കര്‍ കൂടുതല്‍ കയ്യേറാനുള്ള ജന്മാവകാശത്തിനുമായി നിലകൊണ്ട ചരിത്രം അവര്‍ക്കൊപ്പമുണ്ട്.

ക്രിസ്ത്യാനി പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകുന്നുവെന്ന് ‘ലവ് ജിഹാദ്’ ആരോപണം ഉയര്‍ത്തി മുന്നില്‍ വന്നതും സഭയാണ്. കേരളം സമൂഹത്തിലെ ഏറ്റവും അപകടകരമായ വര്‍ഗീയത ഏറ്റവും സംഘടിതമായി രൂപപ്പെടുത്തിയവരാണ് നസ്രാണി സഭകള്‍. അതിന്റെ അലറിവിളിച്ചുള്ള ആറാട്ടാണ് ലവ് ജിഹാദടക്കമുള്ള വിഷയങ്ങളില്‍ കണ്ടതെന്നും പ്രമേദ് പുഴങ്കര ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

“പത്രോസേ , നീ പാറയാകുന്നു. ഈ പാറമേൽ ഞാനെന്റെ സഭ പണിതുയർത്തും” എന്ന് പറഞ്ഞത് ഇത്രമേൽ വിശ്വാസത്തോടെ രണ്ടായിരം കൊല്ലങ്ങൾക്കിപ്പുറം പാറമടവ്യാപാരം നടത്തി പാറപൊട്ടിച്ചു പള്ളി പണിയുമെന്ന് ക്രിസ്തു കരുതിയിരിക്കുമോ? ക്രിസ്തുവല്ല ക്രിസ്ത്യാനി സഭ. പാറയിൽ മാത്രമല്ല മണലിലും പള്ളി പണിയുമെന്നും വിശ്വാസം സംരക്ഷിക്കാൻ മെഡിക്കൽ കോളേജിൽ എൻ ആർ ഐ സീറ്റ് വേണമെന്നും അറിയുന്നവരാണ് സഭ. അതുകൊണ്ട് ബിഷപ്പാവുക എന്നാൽ കേരളത്തിലെ ഏറ്റവും മിടുക്കനായ കച്ചവടക്കാരനാവുക എന്നാണർത്ഥം.

താമരശ്ശേരി ബിഷപ്പ് പോൾ ഇഞ്ചനാനിയും പുഷ്പഗിരി ചെറുപുഷ്പം പള്ളി വികാരി മാത്യു തക്കടിയിലും 23,53,013 രൂപ സർക്കാരിലേക്ക് പിഴയായി അടയ്ക്കണമെന്ന്സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. സർക്കാരിനെ പറ്റിച്ച് പാറപൊട്ടിച്ചു വിറ്റതിനാണ് പിഴ. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സർക്കാർ പിഴയിടാൻ തീരുമാനിച്ചത്. എന്തായാലും പരിസ്ഥിതി വാദികളല്ല Catholic Laymen’s Association എന്നൊരു സംഘടനായാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ കോടതിയിൽ പോയത്. അതുകൊണ്ടാശ്വാസമുണ്ട്. അല്ലെങ്കിൽ സീറോ മലബാർ പാറമട നാനാവിധ കക്ഷികൾ വിശ്വാസസംരക്ഷണ, പാറമട സംരക്ഷണ വൈകാരിക വിലാപങ്ങളും രോഷവുമായി ഇറങ്ങിയേനെ.

പള്ളിയും സ്‌കൂളുമൊക്കെ പണിയാനാണ് പാറ പൊട്ടിച്ചതെന്നാണ് ബിഷപ്പിന്റെ വാദം. ആഹാ! താമരശ്ശേരി ബിഷപ്പേ, നീ പാറയാകുന്നു, ഇഷ്ടം പോലെ പൊട്ടിക്കൂ പള്ളി പണിയൂ ആരുണ്ടിവിടെ ചോദിക്കാൻ എന്നാണ് നാം കേൾക്കേണ്ടത്. കാനോൻ നിയമമാണ് പള്ളിവക പാറമടകൾക്ക് ബാധകം എന്ന് പറഞ്ഞില്ലല്ലോ. എന്തായാലും താമരശ്ശേരി രൂപതയുടെ വിശ്വാസസംരക്ഷണ വ്യാപാരം ഇപ്പോൾത്തുടങ്ങിയതല്ല. എക്കാലവും അവിശ്വാസികൾക്കും വിഗ്രഹാരാധകർക്കും എതിരെ പാറപോലെ ഉറച്ചുനിൽക്കുകയും വിശ്വാസത്തിന്റെ വാളെടുക്കുകയും ചെയ്തവരാണ് താമരശ്ശേരി രൂപത. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട് വന്നപ്പോൾ വനംവകുപ്പിന്റെ കാര്യാലയം കത്തിക്കാനുള്ള ബുദ്ധി കാണിച്ച ഒന്നാന്തരം വിദ്വാന്മാർ. ഗാഡ്ഗിലിന്റെ പേരിൽ കേരളത്തിൽ നടന്ന വ്യാജപ്രചാരണങ്ങൾക്കും അതിന്റെ പേരിൽ നൂറേക്കർ കൂടുതൽ കയ്യേറാനുള്ള ജന്മാവകാശത്തിനുമായി നിലകൊണ്ട ചരിത്രം അവർക്കൊപ്പമുണ്ട്.

ഗാഡ്ഗിൽ റിപ്പോർട് വന്നാൽ പാവപ്പെട്ട കർഷകർ കുടിയൊഴിഞ്ഞുപോകണം എന്നൊക്കെ അലറിവിളിച്ച സഭാനേതാക്കന്മാരുടെ യഥാർത്ഥ പ്രശ്നം എന്തായിരുന്നുവെന്ന് ഇപ്പോൾ തെളിയുന്നുണ്ട്. കുറച്ചു പാറമട വ്യാപാരമുണ്ട്, കർത്താവായിട്ട് അനുഗ്രഹിച്ചുതന്നതാണ്. ന്യൂനപക്ഷാവകാശത്തിന്റെ ഭണഘടനാബലമാണ്. തൊട്ടുപോകരുത്! ഇത്രേയുള്ളൂ ന്യായം!

കൃസ്ത്യാനി പെൺകുട്ടികളെ മുസ്‌ലിം യുവാക്കൾ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകുന്നുവെന്ന് ‘ലവ് ജിഹാദ്’ ആരോപണം ഉയർത്തി മുന്നിൽ വന്നതും സഭയാണ്. താമരശ്ശേരി രൂപതയുടെ കീഴിലാണ് വിഖ്യാത മാർക്സിസ്റ്റ് ജോർജ് തോമസിനെ നൊമ്പരപ്പെടുത്തിയ കന്യാസ്ത്രീകളടക്കം അണിനിരന്ന ലവ് ജിഹാദ് വിരുദ്ധ യാത്ര നടന്നത്. മാർക്സിസ്റ്റുകാരനായിരുന്ന മത്തായി ചാക്കോയോട് മരണത്തിൽ പൊറുത്ത സഭ സ്വർഗത്തിലേക്കുള്ള ടിക്കറ്റും പ്രാർത്ഥനയുമായി വന്നു അളിഞ്ഞ നാടകം കളിച്ചതും ഇവിടെയാണ്.

ഇത്രയും പരസ്യമായി കൃസ്ത്യൻ മതവർഗീയതയുടെ പ്രചാരകരും പ്രഘോഷകരുമായ ഇവർ പാറമടയുടെ മൊത്തക്കച്ചവടം ഏറ്റെടുക്കുന്നതിൽ അത്ഭുതമില്ല. മതവർഗീയത തുറന്നുതരുന്ന വ്യാപാരസാധ്യതകൾ അനന്തമാണ്. ഏതു വിശ്വാസിക്ക് വേണ്ടിയാണ് കത്തോലിക്കാ സഭ പൊരുതുന്നത് എന്നിപ്പോൾ ഒരു ധാരണയാകാൻ തുടങ്ങിയിട്ടുണ്ട്. കേരളം സമൂഹത്തിലെ ഏറ്റവും അപകടകരമായ വർഗീയത ഏറ്റവും സംഘടിതമായി രൂപപ്പെടുത്തിയവരാണ് നസ്രാണി സഭകൾ. അതിന്റെ അലറിവിളിച്ചുള്ള ആറാട്ടാണ് ലവ് ജിഹാദടക്കമുള്ള വിഷയങ്ങളിൽ കണ്ടത്. എന്നാൽ ഇത്തരത്തിലുള്ള ഓരോ കൃസ്ത്യൻ മതവർഗീയ പരിപാടിയെയും സ്വാഭാവികമായി സമൂഹം സ്വീകരിക്കുന്നതിനുള്ള ഒരു സാമൂഹ്യാന്തരീക്ഷം കേരളത്തിൽ കൃസ്ത്യൻ സഭകൾ ഉണ്ടാക്കിയിരുന്നു. പള്ളിവികാരി മാന്യനും മൊയ്‌ല്യാർ കോമാളികഥാപാത്രവുമാകുന്ന കല അങ്ങനെയാണ് ഉണ്ടായത്. കയ്യേറ്റവും കച്ചവടവും വർഗീയതയും അടങ്ങുന്ന മതമിശ്രിതം കാലാകാലങ്ങളായി ലാഭത്തിൽ വിൽക്കുന്ന നസ്രാണി സഭകൾക്ക് ഇനിയത്രത്തോളം സുരക്ഷിതമായ സാമൂഹ്യ കാലാവസ്ഥ കിട്ടാനിടയില്ല. കാരണം കേരളത്തിലെ ഏറ്റവും ഹീനവും അപകടകരവുമായ വർഗീയപ്രചാരണത്തിന്റെ, ലവ് ജിഹാദടക്കമുള്ള പ്രചാരണ അജണ്ടകളുടെ ഗൂഢലക്ഷ്യം ജനങ്ങൾ മനസിലാക്കുകയാണ്.

കേരളത്തിലെ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് പാറമട നടത്തി പിഴയടക്കാൻ ഇത്തരവ് കിട്ടിയാൽ എന്നത്തേയും പിറ്റേന്നത്തേയും ചർച്ചകൾ മുഴുവൻ അതായിരിക്കും. എന്നാൽ വിശ്വാസത്തിന്റെ മേഖലയിൽ ഇടപെട്ടു നിൽക്കേണ്ട ഒരു മതസംഘം പാറമട മാഫിയയായി മാറിയാൽ അത് ചർച്ച ചെയ്യുന്നതുപോയിട്ട് ആ വാർത്തയൊന്നു കാണണമെങ്കിൽ നിങ്ങൾ പരതിനടക്കേണ്ടിവരും. അതാണ് കേരളത്തിലെ നസ്രാണിസഭകളെന്ന, വിശ്വാസത്തിന്റെ പേരിൽ നാനാവിധ വ്യാപാരങ്ങളുടെ മാഫിയാസംഘമായി മാറിയിരിക്കുന്ന കൃസ്ത്യൻ സഭകളുടെ ബലം.

താമരശ്ശേരി ബിഷപ്പും കള്ളപ്പാതിരിമാരും പള്ളി പണിയുന്നതിൽ വിരോധമൊന്നുമില്ല. പക്ഷെ അതിന് കേരളത്തിലെ നിയമങ്ങളെല്ലാം വളഞ്ഞുനിൽക്കണമെന്നും അല്ലാത്തവയെ കൃസ്തീയവിശ്വാസം കൊണ്ട് വളയ്ക്കുമെന്നും ഭീഷണിപ്പെടുത്തുമ്പോഴാണ് പ്രശ്നം. കേരളത്തിലെ പാറകളെ മാമോദീസ മുക്കരുത്.

BEST SELLERS