Fri. Apr 19th, 2024

മലപ്പുറം പാണബ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയ തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് ആണെന്നും സ്വാധീനമുള്ള വ്യക്തിയാണെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും പരാതിക്കാരിയായ അസ്‌ന പറഞ്ഞു. വീട്ടില്‍ എത്തിയപ്പോളാണ് പ്രതി ലീഗ് നേതാവാണെന്ന് അറിഞ്ഞത്. പരാതി ഒതുക്കാന്‍ നാട്ടുകാര്‍ ആദ്യം ശ്രമിച്ചു. ഒത്തുതീര്‍പ്പിന് പൊലീസ് പിന്തുണയും ഉണ്ടെന്ന് അസ്‌ന ആരോപിച്ചു.

ഷബീറിനെതിരെ കേസെടുത്തെങ്കിലും, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയക്കുകയായിരുന്നു. വ്യക്തമായ തെളിവുണ്ടായിട്ടും വേണ്ട നടപടി സ്വീകരിച്ചില്ല. നടുറോഡില്‍ വച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നത്. വെറുതെ വിട്ടാല്‍ ഇനിയും ആരേയും എന്തും ചെയ്യാമെന്ന് സ്ഥിതിയുണ്ടാകുമെന്നും അതിനാല്‍ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് യുവതികളെ ഷബീര്‍ മര്‍ദ്ദിച്ചത്. അസ്ന, ഹംന എന്നീ സഹോദരിമാര്‍ക്ക് നേരെയായിരുന്നു കയ്യേറ്റം. ഈ മാസം 16ാം തിയതിയായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ യുവതികള്‍ ഓടിച്ച ഇരുചക്ര വാഹനത്തെ അപകടത്തില്‍പ്പെടുത്തുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്താണ് വന്നത്. ഇതിന് പിന്നാലെ യുവതികള്‍ ഇയാളുടെ ഡ്രൈവിങിനെ ചോദ്യം ചെയ്തു.

ഡിവൈഡറിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി കാറില്‍ നിന്ന് ഇറങ്ങി വന്ന ഇബ്രാഹിം വണ്ടി ഓടിച്ചിരുന്ന യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന ആള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

BEST SELLERS