പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ വധവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി ഒളിവിൽ കഴിയവേയാണ് പ്രതികളെ പിടികൂടിയത്. ഇവരെ രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ അക്രമികൾ കാറിടിച്ചു വീഴ്ത്തിയ ശേഷം പിതാവിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൊലയാളികൾ ഉപയോഗിച്ച ബൈക്കുകളിൽ ഒരെണ്ണം എത്തിച്ചത് ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാനാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂർ സ്വദേശിനി അനിതയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണിത്. ഇവരുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് പണയം വച്ച ബൈക്കാണിത്. അബ്ദുറഹ്മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.