Sat. Apr 20th, 2024

ലോക്‌സഭയില്‍ ക്രിമിനല്‍ നടപടി പരിഷ്‌ക്കരണ ബില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി ബില്‍.

1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് നിര്‍ണായകമായ ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ബില്‍ പ്രകാരം ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങള്‍, കാല്‍പാദത്തിന്റെ വിവരങ്ങള്‍, ഐറിസ്, റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങള്‍ എന്നിവ ശേഖരിക്കാനാകും.

അതേ സമയം മൗലികാവകാശങ്ങളുടെ ലംഘനമാണിത് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നത്. വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമം നിര്‍മിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കില്ല എന്നും കേന്ദ്രം ഉറപ്പ് നല്‍കി. ഈ ബില്‍ പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ 75 വര്‍ഷം വരെ പൊലീസുകാര്‍ക്ക് സൂക്ഷിക്കാനാകും.

BEST SELLERS