Thu. Apr 25th, 2024

ചങ്ങാനാശേരി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ നാളെ സംയുക്ത സമര സമിതിയും ബി ജ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്.

സര്‍വെക്കല്ല് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാര്‍. പോലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ പൂര്‍ണമായും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. 30 സമരക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാഹനത്തിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്നുമാണ് സമരക്കാരുടെ വാദം.

ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംയുക്ത സമര സമിതിയും നാട്ടുകാരും മാടമ്പള്ളിയിലെ കല്ലിടല്‍ സ്ഥലത്തേക്ക് എത്തിയത്. 16 കുടുംബങ്ങളുടെ വീട് നഷ്ടപ്പെടുമെന്ന് പറഞ്ഞായിരുന്നു സമരം. ദ്യോഗസ്ഥര്‍ എത്തിയപ്പോള്‍തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പോലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെയാണ് പോലീസുമായി സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

BEST SELLERS