Tue. Apr 23rd, 2024

ഛത്തീസ്ഗഢിലെ ഗോത്രവിഭാഗം നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സോണി സോറി രാജ്യദ്രോഹ കേസില്‍ കുറ്റവിമുക്ത. ദന്തേവാഡയിലെ പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച സോണി സോറിയെ കുറ്റവിമുക്തയാക്കിയത്.

2011 സെപ്റ്റംബറില്‍ ദന്തേവാഡെ പോലീസ് ഫയല്‍ ചെയ്ത എഫ് ഐ ആറില്‍ സോറിക്കൊപ്പം ലിംഗാറാം കൊഡോപ്പി, കരാറുകാരന്‍ ബി കെ ലാല, എസ്സാര്‍ ഉദ്യോഗസ്ഥന്‍ ഡി വി സി എസ് വര്‍മ്മ എന്നിവരെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി വെറുതെവിടുകയായിരുന്നു. സോറിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്റെ നിരവധി സാക്ഷികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കഴിഞ്ഞ ബി ജെ പി ഭരണകാലത്ത് ചുമത്തിയ എല്ലാ കേസുകളില്‍ നിന്നും സോണിയടക്കമുള്ളവര്‍ കുറ്റവിമുക്തയായി.

ദന്തേവാഡയില്‍ നിന്നുള്ള ഗോത്രവര്‍ഗ പ്രവര്‍ത്തകയായ സോറി ബസ്തറില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും നടത്തിയ ദയാരഹിതമായ കൊലപാതകങ്ങളും പ്രശ്‌നങ്ങളും തുറന്നുകാട്ടിയിരുന്നു. ഇതിനിടെ 2011 ഒക്ടോബര്‍ നാലിന് ഡല്‍ഹിയില്‍വെച്ചാണ് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസിന് കൈമാറി. മാവോയിസ്റ്റുകളുടെ സന്ദേശവാഹകയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. 28ന് ജഗദല്‍പൂരിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ നിന്ന് ദന്തേവാഡയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

BEST SELLERS