Thu. Mar 28th, 2024

മധ്യപ്രദേശില്‍ മുസ്ലിം പള്ളിയില്‍ അതിക്രമിച്ച് കയറിയ ഒരു സംഘത്തിന്റെ പരാക്രമണം. പള്ളി മിനാരത്തിലും മഖ്ബറയിലും കാവിപൂശി. പള്ളിയുടെ വാതില്‍ തകര്‍ത്ത് കടന്ന ഇവര്‍ പള്ളിയിലെ പൈപ്പുകളും തകര്‍ത്തു. ഹോഷങ്കാബാദ് ജില്ലയിലെ നര്‍മദാപുരത്ത് ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ആക്രമണം. 50 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തിയിട്ടില്ല.

പള്ളിയുടെ തടി വാതിലുകള്‍ തകര്‍ത്ത് നദിയില്‍ തള്ളിയതായി പള്ളി സൂക്ഷിപ്പുകാരനായ അബ്ദുല്‍ സത്താര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പച്ച നിറത്തിലുണ്ടായിരുന്ന മിനാരത്തിനും മഖ്ബറക്കും പ്രവേശന കവാടത്തിനും കാവി നിറം പൂശിയതായും പള്ളിക്കുള്ളിലുള്ള ഹാന്‍ഡ് പമ്പും പിഴുതെറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി ആദ്യം പോലീസ് സ്വീകരിച്ചില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധമായി തങ്ങള്‍ ദേശീയ പാത ഉപരോധിച്ച ശേഷമാണ് നടപടികളിലേക്ക് കടന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസിന്റെ നേതൃത്വത്തില്‍ പള്ളി വീണ്ടും പച്ച നിറത്തിലുള്ള പെയ്ന്റ് അടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

BEST SELLERS