പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 48 വർഷം കഠിനതടവാണ് ശിക്ഷയെങ്കിലും വിവിധ വകുപ്പുകളിലായി ഇവ 25 വർഷം അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ പറയുന്നു. തിരുവല്ല ഇരുവള്ളി തിരുമൂലപുരം തോട്ടത്തിൽ മലയിൽ, റോജിൻ ടി രാജു (28)വിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
പോക്സോ നാലാം വകുപ്പു പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും വകുപ്പ് ആറ് പ്രകാരം 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും വകുപ്പ് എട്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക കഠിന തടവും എന്നിങ്ങനെ 48 വർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ 25 വർഷം തടവുശിക്ഷ അനുഭവിച്ച് പിഴ അടച്ചാൽ മതിയാകും.
2016 ലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പെൺകുട്ടിയ നിരന്തരമായി പിൻതുടർന്നും ശല്യപ്പെടുത്തിയും പെൺകുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി പിന്നീട് അതിന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെത്തി പ്രതി ഭീഷണി തുടർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ വനിതാ ഹെൽപ് ലൈനിൽ സഹായം അഭ്യർഥിക്കുകയും തുടർന്ന് പോലീസ് എത്തി റോജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.. പിന്നീട് പെൺകുട്ടിയുടെ മൊഴിയിൽ പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പോക്സോ പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി. പത്തനംതിട്ട സി ഐ ആയിരുന്ന സുരേഷ്കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.