Fri. Mar 29th, 2024

കോഴിക്കോട്: കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും. കോഴിക്കോട് നന്മണ്ടയിലാണ് ഇന്നലെ രാത്രി സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സണ് എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി, മുനീര്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത മൂലം വില്‍സണ്‍ വീട് ഈടുവച്ച് വായ്പയെടുത്തിരുന്നു. ലേലത്തില്‍ പോയ വീട് ഒഴിയാന്‍ വൈകിയതാണ് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നല്‍കിയത്.

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്‌നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

BEST SELLERS