Thu. Apr 18th, 2024

പ്രബുദ്ധകേരളത്തിൽ ഒരു ആദിവാസി യുവാവിനെ ചില പ്രബുദ്ധർ ചേർന്ന് വെറുതെ ഒരു തമാശയ്ക്ക് തല്ലിക്കൊന്ന അട്ടപ്പാടി മധു വധ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.

കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥ് കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇക്കാരണത്താല്‍ ഇദ്ദേഹം ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.