Thu. Apr 25th, 2024

സല്‍മാന്‍ ഖാന്റെ പന്‍വേല്‍ ഫാം ഹൗസില്‍ സിനിമാ താരങ്ങളുടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് അയല്‍വാസി. ഫാം ഹൗസിന് സമീപം പുരയിടത്തില്‍ സിനിമ താരങ്ങളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് അയല്‍വാസിയായ കേതന്‍ കക്കാട് ഒരഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

ലൈവ് ലോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ പ്രശസ്തി കളങ്കപ്പെടുത്തിയെന്ന കേസിലെ ഏറ്റവും പുതിയ വാദം കേട്ടിരുന്നു. ഈ ആരോപണങ്ങളോട് സല്‍മാന്‍ തന്റെ അഭിഭാഷകന്‍ മുഖേനയാണ് പ്രതികരിച്ചത്.

സല്‍മാന്റെ അഭിഭാഷകന്‍ പ്രദീപ് ഗാന്ധി വ്യാഴാഴ്ച കോടതിക്ക് മുന്നില്‍ കേതന്‍ കക്കാടിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചിരുന്നു. കേതന്‍ അനാവശ്യമായി നടന്റെ മതപരമായ വ്യക്തിത്വത്തെ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചുവെന്നും നടനെതിരെ കുട്ടിക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചെന്നും സിനിമാതാരങ്ങളുടെ മൃതദേഹം തന്റെ ഫാം ഹൗസില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും ഗാന്ധി പറയുന്നു.

‘ശരിയായ തെളിവില്ലാത്ത ഈ ആരോപണങ്ങളെല്ലാം പ്രതിയുടെ ഭാവനാ സൃഷ്ടിയാണ്. ഒരു സ്വത്ത് തര്‍ക്കത്തില്‍, നിങ്ങള്‍ എന്തിനാണ് എന്റെ വ്യക്തിപരമായ പ്രശസ്തി കളങ്കപ്പെടുത്തുന്നത് നിങ്ങള്‍ എന്തിനാണ് മതം കൊണ്ടുവരുന്നത് എന്റെ അമ്മ ഹിന്ദുവാണ്, അച്ഛന്‍ മുസ്ലീമാണ്, എന്റെ സഹോദരങ്ങള്‍ ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു’ എന്നും സല്‍മാന്‍ ഖാന്‍ അഭിഭാഷകന്‍ മുഖേന പറഞ്ഞു.

സല്‍മാന്റെ പരാതിയില്‍ അഭിമുഖത്തിന്റെ ഭാഗമായ മറ്റ് രണ്ട് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കക്കാട് തന്റെ പന്‍വേല്‍ ഫാം ഹൗസിനോട് ചേര്‍ന്ന് ഒരു സ്ഥലം വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അധികൃതര്‍ ഇടപാട് റദ്ദാക്കിയെന്നും സല്‍മാന്‍ കേസില്‍ കോടതിയോട് അവകാശപ്പെട്ടിരുന്നു. ഇടപാട് റദ്ദാക്കിയതിന് സല്‍മാനെതിരെ കക്കാടും ആരോപണം ഉന്നയിച്ചു.