Fri. Mar 29th, 2024

വിഴിഞ്ഞത്ത് 14 കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇങ്ങനെയാണെങ്കില്‍ പൊലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. ഇവരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പരിപാടികള്‍ മാറ്റിവെച്ച് യു.ഡി.എഫ് മാതൃക കാണിച്ചു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി സി.പി.എം മരണത്തിന്റെ വ്യാപാരികളാവുകയാണ്. മൂന്നാം തരംഗത്തെ നേരിയാന്‍ യാതൊരു മുന്നോരുക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പല ആശുപത്രികളിലും മരുന്നില്ല, രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 300 പേരെ വെച്ച കുടുംബശ്രീ യോഗങ്ങള്‍ നടത്തി സി.പി.എം ധിക്കാരം കാണിക്കുകയാണ്. സര്‍ക്കാര്‍ തന്നെയാണ് സമൂഹവ്യാപനം ഉണ്ടാക്കുന്നത്. എന്നിട്ട് അവര്‍ തന്നെ പറയുന്ന ജാഗ്രത കാണിക്കണമെന്ന്. ഇത് വിരോധാഭാസമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.