Fri. Mar 29th, 2024

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എം.പി ബി. രാജീവാണ് കുറ്റപത്രം സമപ്പിച്ചത്. ഭര്‍ത്താവ് സുഹൈല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. കേസില്‍ സുഹൈല്‍ ഒന്നാം പ്രതിയും സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്.

സുഹൈലിന്റെ ക്രൂരമര്‍ദനമാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഫിയ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നരമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു.

പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.