Thu. Apr 25th, 2024

തിരുവനന്തപുരം പേട്ടയില്‍ രാത്രി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കൃത്യത്തിനു ശേഷം പെണ്‍കുട്ടിയുടെ പിതാവ് ലാലന്‍ പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ നാലിനാണ് സംഭവം. കള്ളനാണെന്നു കരുതി കുത്തിയതാണെന്നാണ് ലാലന്‍ പോലീസിനോട് പറഞ്ഞത്. 
പ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും മുൻവൈരാഗ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അസിസ്റ്റന്‍റ് കമ്മിഷണർ വികെ പൃഥ്വിരാജ് പറഞ്ഞു.

പേട്ട സി ഐക്കാണ് അന്വേഷണ ചുമതല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചാക്ക സ്വദേശി അനീഷ് ജോർജ് (19) പേട്ട ചാലക്കുടി ലെയിനിൽ താമസിക്കുന്ന പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ച് കുത്തേറ്റ് മരിച്ചത്. പെൺകുട്ടിയുടെ പിതാവായ പ്രതി ലാലൻ തന്നെയാണ് കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചത്.
രാത്രി പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് ലാലൻ ആയുധവുമായെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നതോടെ വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയ ലാലൻ യുവാവുമായി പിടിവലിയുണ്ടായതായും ഇതിനിടെ കുത്തുകയായിരുന്നുവെന്നുമാണ് വിവരം.

പൊലീസ് സ്റ്റേഷനിലെത്തി സംഭവം പറഞ്ഞ ലാലൻ യുവാവിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ബി കോം ഒന്നാം വർഷ വിദ്യാർഥിയാണ് അനീഷ്.