Fri. Mar 29th, 2024

ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എംഎം മണി. മറയൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമര്‍ശം. ഏരിയാ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്.

ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാം. ‘രാജേന്ദ്രന് രാഷ്ടീയ ബോധമുണ്ട്. പക്ഷേ രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാലെന്ത് ചെയ്യും ? മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി? ‘ മണി ചോദിച്ചു.

രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കണമെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.