Fri. Apr 19th, 2024

ഭൂനിയമഭേദഗതിയില്‍ റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനവുമായി എം.എല്‍.എ എം.എം മണി. നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യൂ മന്ത്രി നല്ല രീതിയില്‍ അല്ല പ്രതികരിച്ചതെന്നും ഭേദഗതി നടത്താമെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞ് തടിയൂരാനാണെന്നും മണി തുറന്നടിച്ചു.

ആവശ്യം നേടിയെടുക്കണമെങ്കില്‍ എല്ലാവരും മുണ്ട് മടക്കികുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും സി.പി.എം രാജാക്കാട് ഏരിയ സമ്മേളനത്തില്‍ സംസാരിക്കവെ മണി പറഞ്ഞു.

ഭൂപതിവ് നിയമത്തില്‍ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണത്തിന് വിലക്കുണ്ട്. നിലവില്‍ കൃഷിയാവശ്യത്തിനും വീടുകള്‍ക്കും മാത്രമാണ് അനുമതിയുള്ളത്. വാണിജ്യാവശ്യത്തിനുള്ള വിലക്കിന് ഇളവ് നല്‍കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നതാണ് ആവശ്യം.

1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് 2019 ഡിസംബര്‍ 17ന് സര്‍വകക്ഷിയോഗം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടി ഇനിയും നീളാനാണ് സാധ്യത. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമ സാധ്യതകള്‍ വിലയിരുത്തി മാത്രമേ നടപടികള്‍ സ്വീകരിക്കാനാവു എന്ന് റവന്യു മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.