Thu. Mar 28th, 2024

വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിലാണ്‌സംഭവം. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

പ്ലസ്ടു വിദ്യാര്‍ത്ഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം. എട്ട് വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ വന്‍ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും തലനാരിഴക്കാണ് അക്രമകാരികളില്‍നിന്ന് രക്ഷപ്പെട്ടത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകള്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ വിവരം ലഭിച്ചതെന്നും തുടര്‍ന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി വ്യക്തമാക്കി. ആക്രമണം വ്യാജ പ്രചാരണത്തെ തുടര്‍ന്നെന്ന് സ്‌കൂള്‍ മാനേജ്‌മെന്റെ അറിയിച്ചു.