Tue. Mar 19th, 2024

മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പള്ളികളില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണന്‍ പാളയം ഏരിയാ സമ്മേളനത്തില്‍ പറഞ്ഞു.

തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും, മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണ്. ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. അധികാര ദല്ലാള്‍മാരായി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാം പാര്‍ട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ സന്ദര്‍ശിച്ചു. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയില്‍ നിന്നും ആര്‍എസ്എസ് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.