Tue. Apr 23rd, 2024

ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിയ്‌ക്കുകയും വാഹനം കത്തിയ്‌ക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്‌ണു (27), പാലാ പള്ളിത്താഴെ വൈശാഖ് (28) എന്നിവരെ കോട്ടയം ഗാന്ധി നഗർ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഒരേ പെൺകുട്ടിയെ ഇരു യുവാക്കള്‍ പ്രണയിച്ചതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിന് സമീപം ഒക്‌ടോബര്‍ 29 ന് രാത്രി പത്ത് മണിയ്‌ക്കാണ് ആക്രമണം നടന്നത്. ഓട്ടോ ഡ്രൈവർ പാലാ പൂവരണി കല്ലുവെട്ട് കുഴിയിൽ അഖിലി(21)നെയാണ് ആക്രമിച്ചത്. വൈശാഖ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരേ പെൺകുട്ടിയെ പ്രണയിച്ചതോടെ വൈശാഖും അഖിലും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നെന്ന് ഡി.വൈ.എസ്‌.പി ജെ സന്തോഷ് കുമാർ പറഞ്ഞു.
യാത്ര ചെയ്യാനെന്ന വ്യാജേനെ പാലാ പൈകയിൽ നിന്ന് വിഷ്‌ണു അഖിലിന്‍റെ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. തുടര്‍ന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വരെ പോകണമെന്ന് ആവശ്യപ്പെട്ടു. കോളജിലെത്തിയപ്പോൾ അടുത്തുള്ള ക്വാർട്ടേഴ്‌സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പോകാൻ ഇയാള്‍ പറഞ്ഞു. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ അഖിലിന്‍റെ കഴുത്തിൽ കത്തിവച്ച് വിഷ്‌ണു ഭീഷണിപ്പെടുത്തി.

ഭയചകിതനായി അഖിൽ ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഓടി സമീപത്തുള്ള കടയിലെത്തി, കടക്കാരനോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന്, ഇയാള്‍ പൊലീസിനെ അറിയിച്ചു. യുവാവ് ഓടി രക്ഷപ്പെട്ട സമയം വിഷ്‌ണു വാഹനം പൂർണമായി കത്തിച്ചു. അഗ്നിശമന സേന എത്തിയാണ് തീ കെടുത്തിയത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.