Fri. Apr 19th, 2024

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അനുപമ എസ്.ചന്ദ്രന് അനൂകൂല നടപടിയുമായി വഞ്ചിയൂര്‍ കുടുംബക്കോടതി. ദത്ത് നടപടികള്‍ക്ക് കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. കേസില്‍ തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിശദമായ വാദം നവംബര്‍ ഒന്നിന് കേള്‍ക്കും.

അതേസമയം, കോടതി നടപടിയില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കുന്നു. എന്നാലും അമിത പ്രതീക്ഷയില്ല, പ്രതീക്ഷ കൂടുമ്പോഴാണ് നിരാശയുണ്ടാവുകയെന്നും അനുപമ പറഞ്ഞു.

കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുംവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി. ദത്ത് നടപടികളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കോടതിയുടെ തീരുമാനത്തില്‍ ദത്തെടുത്ത ദമ്പതികള്‍ക്കോ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിക്കോ (കാര) മേല്‍ക്കോടതിയില്‍ എതിര്‍പ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള ‘കാര’യാണ് ഇന്ത്യയിലെ ദത്തു നല്‍കല്‍ നോഡല്‍ ഏജന്‍സി. ശിശുക്ഷേമസമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയതു ‘കാര’യുടെ മേല്‍നോട്ടത്തിലാണ്.

ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനാല്‍ തെളിവെടുക്കല്‍ അവസാനിപ്പിച്ചു വിധിക്കായി കേസ് മാറ്റുകയായിരുന്നു.