Fri. Mar 29th, 2024

മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ മാനേജര്‍ രംഗത്ത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് മോന്‍സന്‍ പറഞ്ഞിട്ടാണെന്ന് മാനേജര്‍ ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ഒളിക്യാമറകള്‍ കണ്ടെത്തിയതിന് പിന്നാലെ പെന്‍ഡ്രൈവുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയിലെത്തിച്ചപ്പോള്‍ മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം, താനാണ് ചെയ്തത് എന്നും ജിഷ്ണു വെളിപ്പെടുത്തി. കത്തിച്ച പെന്‍ഡ്രൈവ് അവശിഷ്ടങ്ങള്‍ പലയിടത്തായി കളഞ്ഞെന്നാണ് ജിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നശിപ്പിക്കപ്പെട്ട പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത് ഒളിക്യാമറ ദൃശ്യങ്ങളായിരുന്നോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

2016 മുതല്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്റ്റാഫാണ് ജിഷ്ണു. അക്കൗണ്ടായിരുന്ന ജിഷ്ണു പിന്നീട് മോന്‍സന്റെ മാനേജരാകുകയായിരുന്നു. പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞത് മോന്‍സനായിരുന്നുവെന്നും, ചില ഡോക്യുമെന്റ് മാത്രമാണ് അതിലെന്ന് പറഞ്ഞതിനാല്‍ പരിശോധിച്ചില്ലെന്നുമാണ് ജിഷ്ണുവിന്റെ മൊഴി. സ്ത്രീ വിഷയത്തില്‍ തന്നെ കുടുക്കാനാകില്ലെന്ന് മോന്‍സന്‍ പറഞ്ഞിരുന്നതായും, പരാതിക്കാര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണെന്ന് പറഞ്ഞെന്നും ജിഷ്ണു പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിനായി പണം നല്‍കിയെന്ന കാര്യം ജിഷ്ണു സമ്മതിക്കുന്നുണ്ട്. അതേസമയം സുധാകരന്‍ എത്തിയത് ചികിത്സാര്‍ത്ഥമെന്നും മറ്റു ഇടപാടുകള്‍ അറിയില്ലെന്നും ജിഷ്ണു പറഞ്ഞു. സുരക്ഷാ ജീവനക്കാര്‍ക്ക് മോന്‍സണ്‍ നല്‍കിയിരുന്നത് കളിത്തോക്കുകളാണെന്നും ഒരു ഷോയ്ക്ക് അത് അവിടെ ഇരിക്കട്ടേയെന്ന് പറഞ്ഞ ശേഷമാണ് നല്‍കിയിരുന്നതെന്നും ജിഷ്ണു പറയുന്നു. സിസിടിവി ക്യാമറകള്‍ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, ഒളിക്യാമറകള്‍ ഫൊറന്‍സിക് സംഘം കണ്ടെത്തിയപ്പോഴാണ് അറിഞ്ഞതെന്നും മോന്‍സന്റെ മാനേജര്‍ കൂടിയായ ജിഷ്ണു പറഞ്ഞു.