പുരാവസ്തു തട്ടിപ്പും പോക്സോയും ടി റ്വി സീരിയലുകളെ വെല്ലുന്ന കഥകളുമായി ഗർഭ സത്യാഗ്രഹവും പ്രത്യേക വാർത്താബുള്ളറ്റിനുകൾ ഇറക്കിയും അന്തിചർച്ചയാക്കിയുമെല്ലാം മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി പാലം പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ഫോടക വസ്തുവുമായി വ്യത്യസ്‍തനായ ഒരു യുവാവിന്റെ ആത്മഹത്യാ ഭീഷണി.
വാഗമണ്‍-കോട്ടമണ്‍ നാരകക്കുഴി റൂട്ടിലെ പാലം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വാഗമണ്‍ നാരകക്കുഴി സ്വദേശി പുത്തന്‍പുരക്കല്‍ അനീഷാണ് ഭീഷണി മുഴക്കിയത്. സ്‌ഫോടക വസ്തുവുമായി പാലത്തിന് മുകളില്‍ കയറിയായിരുന്നു ഭീഷണി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പോലീസും മറ്റും രംഗത്തെത്തി അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കിയ. നാല് വര്‍ഷം മുമ്പാണ് വാഗമണ്‍-കോട്ടമണ്‍ റോഡിന് കുറുകെയുള്ള തോടിന് സമീപത്തെ പാലം പണി ആരംഭിച്ചത്.എന്നാല്‍ ഇതുവരെ രണ്ട് പില്ലറിന്റെ പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയാക്കാനായത്.
2016 ലെ സാമ്പത്തിക വര്‍ഷത്തില്‍ പാലം പണിക്കായി 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ഫണ്ട് തികയാത്തതിനാല്‍ പണി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പലതവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്‌ഫോടക വസ്തുവുമായി പാലത്തിന് മുകളില്‍ കയറി അനീഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്.