മാതാവിന്റെ സമ്മതമില്ലാതെ സിപിഎം നേതാവ് കുഞ്ഞിനെ ദത്തുകൊടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ മാതാവായ അനുപമക്ക് തിരിച്ചുകിട്ടണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് മുന്നോട്ട് പോകണം. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിനോട് ഇന്നത് ചെയ്യണമെന്നോ ചെയ്യേണ്ടന്നോ പറയാന്‍ ഞങ്ങളാരും പോയിട്ടില്ല.
തന്നോട് അനുപമ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പാര്‍ട്ടി ഇടപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. നിയമപരമായി നോക്കാനാണ് താന്‍ പറഞ്ഞത്. പാര്‍ട്ടി ഇടപ്പെട്ട് കുഞ്ഞിനെ വാങ്ങിച്ച് കൊടുക്കുക എന്നത് സാധ്യമല്ല. താന്‍ മോളെ എന്ന് വിളിച്ചാണ് അനുപമയോട് സംസാരിച്ചതെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേ സമയം ആ രീതിയിലല്ല അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് അനുപമ പ്രതികരിച്ചു. തന്റെ അനുമതിയോട് കൂടിയല്ലേ കുഞ്ഞിനെ കൊടുക്കുന്നത് പിന്നെ എന്തിനാണ് അന്വേഷിച്ചുവരുന്നതെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ചോദിച്ചത്. ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തുവെന്നും അനുപമ വ്യക്തമാക്കി.
പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു നിയമവിരുദ്ധമായി കൈമാറിയെന്നാണ് എസ്എഫ്ഐ മുന്‍ നേതാവായ അനുപമയുടെ പരാതി. അനുപമയുടെ അച്ഛനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതിയുള്ളത്. അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്.
വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി.