മൂന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ഐഎഎസ് പാസാക്കാന്‍ ജോത്സ്യന്‍ നല്‍കിയ തങ്കഭസ്മം കഴിച്ച് കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങിയ സംഭവത്തില്‍ ജാതകത്തില്‍ നിരവധി ദോഷങ്ങളുണ്ടെന്ന് ജോത്സ്യന്‍ വിശ്വസിപ്പിക്കുകയും മരണസാധ്യതയുണ്ടെന്നും ഭയപ്പെടുത്തുകയും ചെയ്‌തെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
കണ്ണൂർ കൊറ്റാളി സ്വദേശി മൊബിന്‍ ചാന്ദിന്റെ മകനാണ് ദുരവസ്ഥ ഉണ്ടായത്. സംഭവത്തില്‍ കണ്ണവം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീടിന്റെ കുറ്റിയടിക്കാന്‍ ഉള്ള മുഹൂര്‍ത്തം നോക്കുന്നതിനാണ് മോബിന്‍ ചാന്ദ് ജോത്സ്യനെ ആദ്യം കണ്ടത്. പിന്നീട് മൊബിന്‍ ചാന്ദിന്റെ ജാതകത്തില്‍ നിരവധി ദോഷങ്ങള്‍ ഉണ്ടെന്ന് ജോത്സ്യന്‍ പറഞ്ഞു വിശ്വസിപ്പിച്ചു. വാഹനാപകടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ധരിപ്പിച്ചു.
ജോത്സ്യന്റെ പ്രവചനങ്ങള്‍ അപ്പാടെ വിശ്വസിച്ച മോബിന്‍ ചാന്ദും കുടുംബവും ഭീതിയിലായി. പ്രതിവിധികളും ജ്യോത്സ്യന്‍ തന്നെ ഉപദേശിച്ചു. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗരുഡ രത്‌നം വാങ്ങിച്ച് സൂക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം. ഗരുഡ രത്‌നം മന്ത്രം ചൊല്ലി ശക്തിപ്പെടുത്തുന്നതിന് എന്നുപറഞ്ഞു 10 ലക്ഷം രൂപയോളമാണ് ജോത്സ്യന്‍ തട്ടിയെടുത്തത്.
മകന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനാണ് തങ്കഭസ്മം നല്‍കിയത്. ഇത് പാലില്‍ കലക്കി കുടിച്ചാല്‍ ഐഎസ് വരെ പാസാക്കുമെന്നായിരുന്നു ഉപദേശം. എന്നാല്‍ തങ്കഭസ്മം കഴിച്ചു തുടങ്ങിയതോടെ കുട്ടിയുടെ കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍ക്കുകയായിരുന്നു.
ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവയുടെ പേരില്‍ മൊത്തം 12 ലക്ഷം രൂപയോളം ജോത്സ്യന്‍ കൈക്കലാക്കി എന്നാണ് പരാതി. ‘പാലില്‍ കലക്കി കുടിക്കാന്‍ നല്‍കിയത് തങ്കഭസ്മം ആണോ എന്ന് വ്യക്തമല്ല. അതില്‍ കുറച്ച് ഇപ്പോഴും കൈവശമുണ്ട്. ഇത് എന്ത് രാസവസ്തുവാണ് എന്നത് പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ‘, മോബിന്‍ പറഞ്ഞു
തട്ടിപ്പ് ബോധ്യമായതോടെ മൊബില്‍ ചാന്ദ് പൊലീസിൽ പരാതി നൽകിയെങ്കിലും ജ്യോത്സ്യനെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതിരുന്നതിനാൽ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചിരുന്നു.