Fri. Mar 29th, 2024

മലയാള സിനിമാലോകം ഓർക്കാൻ മറന്ന മലയാള സിനിമയുടെ സുവർണ്ണ തിലകം സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻറെ ഓർമ്മദിനമാണ് ഇന്ന്. പെരുന്തച്ചനെയും കിരീടത്തിലെ അച്യുതൻ നായരെയും ഒന്നും മലയാളി ഒരിക്കലും മറക്കില്ല. സ്വാഭാവികമായ സംഭാഷണാവതരണവും തനതായ അഭിനയശൈലിയുടെയും ഉടമയായ തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ അദ്ദേഹം ഏറ്റവും അധികം സ്നേഹിച്ച കഥാപാത്രം കിരീടത്തിലെ അച്യുതൻ നായരെ ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പണത്തിനു വില കൽപ്പിക്കാത്ത കലാകാരന് പക്ഷ അവസാനം അവഗണനയും നിന്ദകളുമാണ് മലയാള സിനിമ സമ്മാനിച്ചത്.

കോളേജ് വിദ്യാഭ്യാസക്കാലത്തു തന്നെ അഭിനയ രംഗത്ത് സജീവമായിരുന്നു.1955-ൽ പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് ‘മുണ്ടക്കയം’ നാടക സമിതിക്ക് രൂപം കൊടുത്തു.1966-വരെ കെ പി എ സി യുടെ ഭാഗമായിരുന്ന തിലകൻ കൊല്ലം കാളിദാസകേന്ദ്ര, ചങ്ങനാശേരി ഗീത എന്നിവയിലും സജീവമായിരുന്നു. പി.ജെ ആന്റണിയോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകി. 40 നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

1973-ൽ എ വിൻസന്റിന്റെ ‘ഗന്ധർവക്ഷേത്ര’ ത്തിൽ ഒരു മിനിറ്റ് മാത്രമുള്ള രംഗത്ത് അഭിനയിച്ച് സിനിമയിലെത്തി. അതേ വർഷം പിജെ ആന്റണിയുടെ ഏക സംവിധാന സംരഭമായ ‘പെരിയാറി’ൽ വേഷമിട്ടു. 1979-ൽ കെ.ജി ജോർജിന്റെ ‘ഉൾക്കടൽ’ മുതൽ സജീവമായി. 1982-ൽ ജോർജിന്റെ തന്നെ ‘യവനിക’യാണ് വഴിതിരിവായത്.
വാക്കിലും നോക്കിലും നടപ്പിലും ശബ്ദത്തിലും എല്ലാം വേറിട്ട വ്യക്തിതിത്വമായിരുന്ന അദ്ദേഹം പണത്തിനു വേണ്ടി മാത്രം അഭിനയിക്കാറും ഇല്ലായിരുന്നു. കലാഭവൻ മണിയെ പോലെ തന്നെ സിനിമയിലെ ജാതീയമായ വേർതിരിവുകൾ അനുഭവിച്ച കലാകാരനാണ് അദ്ദേഹം. തിലകന് പകരം തിലകൻ മാത്രമേ ഉള്ളു എന്തുകൊണ്ട് മാത്രം അദ്ദേഹം പിടിച്ചു നിൽക്കുകയായിരുന്നു.

വര്‍ണ്ണം, ചാണക്യന്‍ എന്നി ചിത്രങ്ങളുടെ തിരക്കിനിടയില്‍ നിന്നാണു തിലകന്‍ കിരീടത്തിലെ അച്യുതന്‍നായരായി എത്തിയത്. തനിക്കു പകരം മറ്റാരെയെങ്കിലും നോക്കാന്‍ സിബിയോടും ലോഹിയോടും തിലകന്‍ സ്‌നേഹത്തോടെ അപേക്ഷിച്ചു. എന്നാല്‍ തിലകന്‍ ചേട്ടന്‍ ഇല്ലാതെ സിനിമ നടക്കില്ല എന്ന് ഇവരും തീര്‍ത്തു പറഞ്ഞു. എങ്കില്‍ തന്റെ ഒഴിവുസമയം, നോക്കി അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെന്നു തിലകനും മറുപടി പറഞ്ഞു. ചാണക്യന്റെ ഷൂട്ടിങ് രാത്രിയും വര്‍ണ്ണത്തിന്റെ ഷൂട്ടിങ് പകലും.

ഇതിനിടയില്‍ ഒഴിവുസമയമായി ലഭിക്കുന്ന രണ്ടും മൂന്നും മണിക്കുറാണു കിരീടത്തിന്റെ ഷൂട്ടിങ്ങിനായി എടുത്തിരുന്നത്. തിലകന്റെ അഭിനയമികവ് കണ്ട് ഒരുലക്ഷം രൂപ പ്രതിഫലം നല്‍കാനായിരുന്നു ഉറപ്പിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാതാവു പണവുമായി ചെന്നപ്പോള്‍ തിലകന്‍ പറഞ്ഞു നിങ്ങള്‍ എന്റെ സമയത്തിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടതല്ലെ. പിന്നെ ആദ്യം വേണ്ടന്നു വച്ച അച്യൂതനെ ഞാന്‍ വല്ലാണ്ട് അങ്ങു സ്‌നേഹിച്ചുപോയി. അതുകൊണ്ട് എനിക്ക് ഇത്രയും പണം വേണ്ട. തുടര്‍ന്ന് ആവശ്യമുള്ളത് എടുത്തു ബാക്കി പണം തിരിച്ച് കൊടുക്കുകയായിരുന്നു.
അതാണ് ഓർമ്മകളിൽ ഇന്നും പേബാധ ഉണർത്തുന്ന പഴം പുരാണത്തിലെ ഗതികിട്ടാതലയുന്ന പെരുന്തച്ചനെ അനശ്വരനാക്കിയ മലയാള സിനിമയുടെ തന്നെ പെരുംതച്ചനായി വിശേഷിപ്പിക്കാവുന്ന തിലകൻറെ ഈ ഓർമ്മ ദിവസവും നമ്മെ എന്തൊക്കെയോ യോ കല്ല് കടിക്കുംപോലെ ഫീൽ ചെയ്യിക്കുന്നത്. പ്രകൃതിയുടെ അഴകും കൃത്യതയും തച്ചു ശാസ്ത്രത്തിലൂടെ പ്രതിഫലിപ്പിച്ച അനുഗ്രഹീത ശില്പി രാമൻ തച്ചൻ… ഓർമ്മകളിൽ ഇന്നും പേ ബാധ ഉണർത്തുന്ന പഴം പുരാണത്തിലെ ഗതികിട്ടാതലയുന്ന പെരുന്തച്ചൻ….

പെരുംതച്ചൻ എന്ന ക്രൂരതയെ കുറിച്ചുള്ള നമ്മുടെ അറിവ് വഴി മുട്ടുമ്പോൾ എഴുത്തോലകളിലെ അക്ഷരങ്ങൾക്കിടയിൽ എവിടെയൊക്കെയോ കല്ല് കടിയ്ക്കുന്നു…. പെരുംതച്ചനെ അഭ്രപാളികളിൽ അനശ്വരനാക്കിയ തിലകൻറെ ഓർമ്മകളും ഏതാണ്ട് അതുപ്പോലെ ഫീൽ ചെയ്യുന്നില്ലേ? ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മ ദിനമായിരുന്നു എന്ന് സിനിമ ലോകം പോലും മറന്നു.
നെഞ്ചിനുള്ളിൽ സങ്കടങ്ങളുടെ തീക്കുടുക്ക സൂക്ഷിച്ചുവെച്ച് ജീവിച്ച ‘കിരീട’ത്തിലെ അച്ചുതൻ നായർ, അച്ഛൻ കഥാപാത്രങ്ങളിലെ ക്ലാസ്സിക് ആണ്. ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ ലെ ക്രൂരനായ രണ്ടാനച്ഛൻ, ‘നാടോടിക്കാറ്റി’ ലെ അനന്തൻ നമ്പ്യാർ, ‘ കൗരവർ’ ലെ അധോലോക നേതാവായ അലിയാർ ബാവ, ‘മൂന്നാംപക്ക’ത്തിലെ മുത്തച്ഛൻ, പ്രതികാരം കാത്തുസൂക്ഷിച്ച ‘കാട്ടുക്കുതിര’യിലെ കൊച്ചുബാവ, ‘ സ്ഫടിക’ ത്തിലെ ചാക്കോ മാഷ്, കൂടാതെ നഖക്ഷതങ്ങൾ, പഞ്ചാഗ്നി, ജാതകം, മാലയോഗം, കിലുക്കം, തനിയാവർത്തനം, ഇരകൾ, യാത്ര, ചാണക്യൻ, കുടുംബപുരാണം, ചെങ്കോൽ, മൃഗയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്.

പെരുന്തച്ചൻ (1990), ഗമനം, സന്താനഗോപാലം (1994) എന്നിവയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും, 1987-ൽ പ്രതാപ് പോത്തന്റെ ‘ഋതുഭേദ’ത്തിന് സഹനടനുള്ള ദേശീയ അവാർഡും 2007-ൽ മധു കൈതപ്രത്തിന്റെ ‘ഏകാന്ത’ത്തിന് ദേശീയതലത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ആറ് തവണ സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ച തിലകന് 2009-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ ഷമ്മി തിലകനും, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഷോബി തിലകനും ഡോ.സോണിയ തിലകനും മക്കളാണ്.