Fri. Mar 29th, 2024

വിശന്നപ്പോൾ ആഹാരം എടുത്ത് കഴിച്ചതിന് ആദിവാസി യുവാവ് മധുവിനെ വെറുതെ തമാശയ്ക്ക് മർദ്ദിച്ചു കൊന്ന് വർഗ്ഗസമരം നയിച്ച കേസിലെ പ്രതി ഷംസുദ്ദീനെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. അട്ടപ്പാടിയിൽ ഇന്നലെ നടന്ന മുക്കാലി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പാണ് വിവാദമായത്.

2018 ഫെബ്രുവരി 22ന് 27 കാരനായ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തി വിവരവും വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും അനുഭവിച്ച് വളർന്ന 34 വയസ്സിന് താഴെയുള്ള 16 യുവാക്കൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധുവിനെ അടിച്ചു കൊന്നവർ ആരോപിച്ച പ്രധാന കാരണം അയാൾ അരി മോഷ്ടിച്ചു എന്നതായിരുന്നു. ഇതുസംബന്ധിച്ച് 16 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇതിലെ മൂന്നാം പ്രതിയായ പി.എം. ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി ഇന്നലെ നടന്ന യോഗം തിരഞ്ഞെടുത്തത്. എന്നാൽ പാർട്ടി പ്രവർത്തകരുടെയടക്കം പ്രതിഷേധം ഉയർന്നതോടെ ഏരിയാ നേതൃത്വം ഇടപെട്ട് മറ്റൊരാളെ തിരഞ്ഞെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതലയുള്ള വി.കെ. ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗ നടപടികൾ. യോഗത്തിൽ തന്നെ ഷംസുദ്ദീനെതിരെ എതിർപ്പ് ഉണ്ടായെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് ഏരിയ സെക്രട്ടറി സി.പി. ബാബു ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. സമ്മേളനം തീരുന്നതിനു മുമ്പുതന്നെ തിരഞ്ഞെടുത്ത സെക്രട്ടറിയെ മാറ്റി യോഗ്യതയുള്ള മറ്റൊരാളെ തെരഞ്ഞെടുക്കണമെന്ന് സി.പി. ബാബു കർശന നിർദേശം നൽകി. നിർദേശത്തെ തുടർന്ന് മുക്കാലിയിലെ സി. ഹരീഷ് എന്നയാളെ സെക്രട്ടറിയായി യോഗത്തിൽ തിരഞ്ഞെടുത്തു. മധുവിന്റെ മരണം സംബന്ധിച്ച കേസ് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയിൽ നടന്നുവരികയാണ്. 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.