Sat. Apr 20th, 2024

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാൻ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ വിഷയത്തിൽ പുതിയ അല്ലെലൂയ്യാ സൂത്രത്തിനെതിരെ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം അത് ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച് ഹർജി നൽകുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് സിസ്റ്റർ ചോദിക്കുന്നു.

‘പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഗർഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ മാത്രം നിന്ദ്യമായിത്തീർന്ന ഒരു പൗരോഹിത്യമാണ് അവിടെ കണ്ടത്. ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തത്.

ഇപ്പോൾ പുതിയൊരു തന്ത്രമാണ് ഇറക്കിയിരിക്കുന്നത്. ഈയൊരു പെൺകുട്ടി സ്വമനസാൽ എന്ന് എഴുതിക്കൊടുത്തെങ്കിലും ഒരു കാരണമവശാലും സ്വതന്ത്രമായ തീരുമാനമായിരിക്കില്ലെന്ന് വ്യക്തമാണ്. വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിയ്ക്കുണ്ട്. പക്ഷേ ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് ഇങ്ങനെ ചെയ്തത്.’- സിസ്റ്റർ ലൂസി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.