Fri. Mar 29th, 2024

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്ക് മേല്‍ കുറ്റം ചുമത്തണമോയെന്നത് സംബന്ധിച്ച് ഡല്‍ഹി റോസ് അവന്യു കോടതി വിധി പറയാന്‍ മാറ്റി. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ പതിനൊന്ന് മണിക്ക് വിധി പറയുമെന്ന് സ്‌പെഷ്യല്‍ ജഡ്ജി ഗീതാഞ്ജലി ഗോയല്‍ വ്യക്തമാക്കി. മൂന്നാം തവണയാണ് വിധി പ്രഖ്യാപനം മാറ്റുന്നത്. ഡല്‍ഹി പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു.

ശശി തരൂരിന് മേല്‍ ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടേത് ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ഡല്‍ഹി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.