Tue. Apr 16th, 2024

കൊടകരയില്‍ പിടിച്ചെടുത്ത കള്ളപ്പണം പി ജെ പിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ഇത് വ്യക്തമായെന്നും കേസില്‍ തുടര്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയോടെ റോജി എം ജോണ്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 250 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷികള്‍ ചിലപ്പോള്‍ പ്രതികളായേക്കാമെന്നും കെ സുരേന്ദ്രനെ ഉന്നംവെച്ച് മുഖ്യമന്ത്രി പറഞ്ഞു. 21 പ്രതികളെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം പ്രതി ബി ജെ പി പ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് ഒതുക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണ്. ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നത്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിടണമെന്ന് പ്രതിപക്ഷം പറയുന്നത് ബി ജെ പിയെ സഹായിക്കാനാണ്. സംസ്ഥനവുമായി ബന്ധപ്പെട്ട കേസുകളില്‍ നേരത്തെ കേന്ദ്ര ഏജന്‍സി നടത്തിയ നീക്കങ്ങള്‍ നമ്മള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഭാഗമാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് റോജി എം ജോണ്‍ പറഞ്ഞു. കൊടകര കള്ളപ്പണം ബി ജെ പിയുടേതാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് അറിവായിട്ടും ഇത്രയും പണം ഇവിടെ എത്തിച്ചത് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ അറിവോടെയാണ്. തിരഞ്ഞെടുപ്പില്‍ സഹായിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബി ജെ പിക്കാരെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയിലും ദുരൂഹതയുണ്ടെന്നും റോജി എം ജോണ്‍ പറഞ്ഞു.