ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി. ഫ്ളൈ ദുബൈ, ഗൾഫ് എയർ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആർക്കും പരുക്കേൽക്കുകയോ മറ്റു അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കിർഗിസ്ഥാനിലേക്ക് യാത്രക്കാരുമായി പൊങ്ങാനാരുങ്ങിയ ഫ്ളൈ ദുബായ് വിമാനത്തിൻറെ ചിറകാണ് റൺവേയോട് അടുത്ത് കിടന്നിരുന്ന ഗൾഫ് എയർ വിമാനത്തിന്റെ ചിറകിൽ തട്ടിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചുവെങ്കിലും രണ്ടുമണിക്കൂറിനു ശേഷം തുറന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.