Fri. Apr 19th, 2024

മഹാരാഷ്ട്രയില്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമായി 136 പേര്‍ മരിച്ചു. റായ്ഗഡില്‍ മാത്രം 47 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലാണ് ഇവര്‍ മരിച്ചത്. സൈന്യവും എന്‍ഡിആര്‍എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം വിവിധയിടങ്ങളില്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, റായ്ഗഡ്, രത്‌നഗിരി, പല്‍ഘര്‍, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.

പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ മരിച്ചവരുടെ എണ്ണം 27 ആണ്. കിഴക്കന്‍ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ് മറ്റ് മരണങ്ങള്‍.റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മലയുടെ അവശിഷ്ടങ്ങള്‍ വീടുകളുടെ മുകളിലേക്ക് പതിച്ച് 36 പേരാണ് മരിച്ചത്. മുപ്പത്തിയഞ്ച് വീടുകളാണ് ഇത്തരത്തില്‍ തകര്‍ന്നത്. 70 ലധികം പേരെ കാണാതായി.

സതാരയിലെ പത്താന്‍ തഹ്‌സിലിലെ അംബേഗര്‍, മിര്‍ഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി എട്ട് വീടുകള്‍ മണ്ണിനടിയിലായി. രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ എട്ട് രോഗികള്‍ മരിച്ചു.മുംബൈയോട് ചേര്‍ന്നുള്ള ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് നാല് പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. പരിക്കേറ്റ ആറ് പേരെ മുംബൈയിലെ രാജ്വാഡിയിലും സിയോണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.