Fri. Mar 29th, 2024

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ സ്ത്രീകൾ അടക്കമുള്ള അയൽവാസികൾ കൈയേറ്റംചെയ്തു. ചിലർ മുഖത്തടിക്കുകയും വെട്ടാൻ ശ്രമിക്കുകയും ചെയ്തു. കൊലപാതകം നടന്ന ലയത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം അ‌രങ്ങേറിയത്. പ്രതിയെ രാവിലെ ഒൻപതുമണിയോടെ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് നേരത്തേ പൊലീസ് അറിയിച്ചിരുന്നത്. ഇതറിഞ്ഞ് നൂറുണക്കിന് നാട്ടുകാർ ചുരക്കുളം എസ്റ്റേറ്റിൽ തടിച്ചുകൂടിയിരുന്നു. ഇതോടെ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയശേഷം ഏറെ വൈകിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

കൊലനടന്ന ലയത്തിനകത്ത് പ്രതിയെ പ്രവേശിപ്പിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. ലയത്തിനുള്ളിലേക്ക് പ്രതിയെ എത്തിച്ചപ്പോഴായിരുന്നു ആക്രമിച്ചത്. ഇതോടെ പൊലീസ് സ്ഥലത്ത് കൂടിയവരെ മാറ്റി. എന്നിട്ടും പോവാൻ പലവരും കൂട്ടാക്കിയില്ല. തുടർന്ന് കുട്ടിയെ കെട്ടിത്തൂക്കിയതും ജനലിലൂടെ രക്ഷപ്പെട്ടതും പുനരാവിഷ്കരിച്ചു. ഡമ്മിയുടെ സഹായത്തോടെയാണ് കെട്ടിത്തൂക്കിയത് പുനരാവിഷ്കരിച്ചത്.

അർജുൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്നും മറ്റേതെങ്കിലും പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ജൂൺ 30-നാണ് ചുരക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസുകാരിയെ അർജുൻ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കിയെന്നുമായിരുന്നു അർജുൻ പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു.