Thu. Mar 28th, 2024

കൗണ്‍സില്‍ യോഗത്തിനിടെ എ കെ ജി സെന്ററിലെ എല്‍ കെ ജി കുട്ടിയെന്ന് തന്നെ പരിഹസിച്ച ബി ജെ പി കൗണ്‍സിലറോട് പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. നമ്മളെന്തോ ഓടിളക്കി വന്നവരാണെന്ന് ഈ സമൂഹത്തിലുള്ള ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. തന്റെ പക്വത അളക്കാന്‍ വരേണ്ട. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുമാറിയാമെന്നായിരുന്നു ആര്യയുടെ മറുപടി.

തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്ന് കാണിച്ച് ബി ജെ പി കൗണ്‍സിലര്‍ കരമന അജിത്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. നഗരസഭക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി. കാരണം എ കെ ജി സെന്ററിലെ എല്‍ കെ ജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകളെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് മേയറുടെ ശക്തമായ പ്രതികരണം.
‘എന്റെ പക്വത തീരുമാനിക്കുന്നത് താങ്കളല്ല. ഈ ആറു മാസലക്കാലയളവിനിടയില്‍ നിങ്ങളോരോരുത്തരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ എത്രയെത്ര പരാമര്‍ശങ്ങള്‍ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയെയും പെങ്ങളെയും നിങ്ങള്‍ക്ക് ഓര്‍മ്മ വന്നില്ലേ,’ മേയര്‍ ചോദിച്ചു.

‘നിങ്ങളുടെ അണികളുണ്ടല്ലോ, ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ആളുകള്‍, ഫസേബുക്കിലും വാട്‌സ്ആപ്പിലും ഇടുന്ന കമന്റുകള്‍ നിങ്ങളെ കാണിച്ചാല്‍ വീട്ടിലുള്ള അമ്മ പെങ്ങന്മാരെപോലെയാണ് ഈ മേയറെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വരും,’ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.