Thu. Apr 25th, 2024

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തിന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതക്ക് പിന്തുണ അറിയിച്ച്, അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം

കോര്‍പറേറ്റ്, കാവി അജന്‍ഡകള്‍ ഒരു ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമാണ് നടക്കുന്നത്. അവിടത്തെ ജനാധിപത്യ സംവിധാനങ്ങെല്ലാം അടിച്ചമര്‍ത്തി ഉദ്യോഗസ്ഥ ഭരണം നടപ്പാക്കാനാണ് ശ്രമം. ദ്വീപ് നിവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്രം വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.

ദ്വീപുകാരുടെ ഉപജീവനത്തേയും ഭക്ഷണക്രമത്തേയും തകര്‍ക്കാനാണ് ശ്രമം. മത്സ്യബന്ധനത്തെ തകര്‍ന്നു. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിക്കുന്നു. തെങ്ങുകളില്‍ പോലും കാവി നിറം പൂശുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിചിത്രമായ വാദം ഉന്നയിക്കുന്നു. ഭൂമിയും സ്വത്തും തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ദ്വീപ് പഞ്ചായത്തുകളുടെ അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ കവരുകയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.