Wed. Apr 17th, 2024

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. അനുമതി ലഭിച്ചാല്‍ ഉടന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കും.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും കരാറുകാരുമാണ് കേസിലെ മറ്റു പ്രതികള്‍. ഗുഢാലോചന, അഴിമതി ,വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

18 പ്രതികളാണ് ഉള്ളത്. ആര്‍.ഡി.എസ്. കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് നാലാം പ്രതിയും വി.കെ. ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്.

ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ച് കരാര്‍ കമ്പനിയ്ക്ക് 8.25 കോടി രൂപ അഡ്വാന്‍സ് നല്‍കിയതില്‍ ഗൂഡാലോചനയുണ്ടായെന്നും അഴിമതി നടത്തിയെന്നുമാണ് കേസ്.