Wed. Apr 24th, 2024

ഇടതുമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചെങ്കിലും അതിൻറെ ക്രഡിറ്റ് എൻ എസ് എസ് നേതാവിനെ കൊണ്ട് താക്കോൽ സ്ഥാനം ചോദിച്ചു വാങ്ങി പ്രതിപക്ഷ നേതാവ് ആയ രമേശ് ചെന്നിത്തലയ്ക്ക് കൂടി അവകാശപെട്ടതാണ്. ഒരു ജാതിയുടെ പേരിൽ ഇത്രയധികം ബ്രാൻഡ് ചെയ്യപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല. ഒരുപരിധിവരെ അതിന് കാരണക്കാരൻ ചെന്നിത്തല തന്നെയാണ്. സമുദായ സംഘടനയുടെ ആനുകൂല്യങ്ങൾ എല്ലാക്കാലവും കൈപ്പറ്റുവാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം നായർ ബ്രാൻഡ് ആയി മാറിയതും. മറ്റു സമുദായങ്ങളെ ഈ ഘടകം ചെന്നിത്തലയിൽ നിന്നും അകറ്റി. പിണറായി വിജയൻ നേതൃത്വം നൽകുന്ന മുന്നണിയെ ഫലപ്രദമായി പ്രതിരോധിക്കാൻ ചെന്നിത്തലയ‌ക്ക് കഴിയാതെ പോയതും ഇതുകൊണ്ടുതന്നെ. പിണറായി വിജയനാവട്ടെ ജാതിയെ മറികടന്ന കമ്യൂണിസ്റ്റാണെന്ന് എതിരാളികൾ പോലും അംഗീകരിക്കും.

കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അക്രമമായ ശൂദ്ര ആർത്തവ ലഹള മുതലിങ്ങോട്ട് രാഹുൽ ഗാന്ധിയെപ്പോലും അംഗീകരിക്കാതെ സർക്കാരിനെതിരെയുള്ള ഓരോ സമരങ്ങളിലും ആരാണ് യഥാർത്ഥ സംഘി എന്ന് സംശയം തോന്നിക്കുന്ന പ്രകടനനങ്ങളാണ് സുകുനായർക്ക് വേണ്ടി രമേശൻ നായർ നടത്തിയത്.

ബ്രൂവറി, സ്പിൻഗ്ളർ, മാർക്ക് ദാന വിവാദം, പിൻവാതിൽ നിയമനം, ലൈഫ് മിഷൻ, പമ്പ ത്രിവേണി മണൽ വിവാദം, ഇരട്ടവോട്ട് വിവാദം, ആഴക്കടൽ മത്സ്യ ബന്ധനം എന്നിങ്ങനെ ചെന്നിത്തല ഉയർത്തിയതെല്ലാം ഗുരുതര ആരോപണങ്ങൾ തന്നെയായിരുന്നു. ഒന്നൊഴിയാതെ പിണറായി സർക്കാരിനെ അവയെല്ലാം തിരുത്തേണ്ടിയും വന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിൽ അതൊന്നും ഏശിയില്ല. അതിന് കാരണങ്ങളായി നിരവധി ഘടകങ്ങൾ നിരത്താം. സാധാരണ ജനത്തെ ബാധിക്കുന്നതാണെങ്കിലും ആ ബോധ്യം അവരിൽ ഉണർത്താൻ കഴിയുന്നതായിരുന്നില്ല പ്രതിപക്ഷ നേതാവിന്റെ ഓരോ ആരോപണവും. കിറ്റും പെൻഷനും മറികടന്നതും ഈ ബോധ്യത്തെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയും ഒറ്റയാൾ പോരാട്ടമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കാം. മുന്നണിയിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച പിന്തുണ അത്രയേറെ ദുർബലമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതമാണ് ലാസ്‌റ്റ് മിനുട്ടിൽ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാൻ ഹൈക്കാമാൻഡിനെ പ്രേരിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ക്യാപ്‌ടൻ ഇമേജിൽ ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത ശക്തിയായി പിണറായി വിജയൻ വളർന്നുവെന്ന് വൈകിയാണ് കോൺഗ്രസ് നേതാക്കൾക്ക് മനസിലായത്.

ഉമ്മൻചാണ്ടിയും രാഷ്ട്രീയം പറയാതെ അയ്യപ്പ രാഷ്ട്രീയം കൊണ്ട് പിണറായിയെ നേരിടാനാണ് ശ്രമിച്ചത്. ബിജെപിയെ കടത്തിവെട്ടാനായി ആചാരസംരക്ഷണ ബില്ലുവരെ ബസ്റ്റാൻഡിലിരുന്ന് പാസാക്കി നിയമമന്ത്രിക്ക് അയച്ചുകൊടുക്കുന്ന കോമഡിക്ക് വരെ കേരളം സാക്ഷിയായി. ഉത്തരേന്ത്യയെ പോലെ ഏതെങ്കിലും അന്ധവിശ്വാസ കേന്ദ്രത്തിലെപ്രതിമയാണ് കേരളത്തിൻറെ രാഷ്ട്രീയം തീരുമാനിക്കുന്നതെന്നു വരുത്തിത്തീർത്തു സംഘികൾക്കൊപ്പം നിന്ന് കേരള ജനതയുടെ രാഷ്ട്രീയ ബോധത്തെ പരിഹസിക്കുകയായിരുന്നു കോൺഗ്രസ്.
കഴിഞ്ഞ അഞ്ചുവർഷക്കാലം കേരള ജനത അനുഭവിച്ച ദുരന്തങ്ങൾക്ക് കണക്കില്ല. ഓഖി, രണ്ട് പ്രളയങ്ങൾ, നിപ്പ, ഒടുവിൽ കൊവിഡ് മഹാവ്യാധി. എന്നാൽ ഇക്കാലങ്ങളിൽ സ്വീകരിച്ച സാന്ത്വന നടപടികളാണ് പിണറായി സർക്കാരിന്റെ തുടർഭരണത്തിന് കാരണമായതെന്ന് നിസംശയം പറയാം. അതോടൊപ്പം പ്രതിപക്ഷ നേതാവ് അറിഞ്ഞോ അറിയാതെയോ ജനവിദ്വേഷം വരുത്തിവയ‌ക്കുകയും ചെയ‌്തു. ലോക്ക് ഡൗൺകാലത്ത് കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നടത്തിയിരുന്ന പത്ര സമ്മേളനങ്ങൾ ചെന്നിത്തല നിശിതമായി വിമർശിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയ‌്ക്ക് മീഡിയ മാനിയ ആണെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. അങ്ങനെ ചെന്നിത്തല ചെയ്യുന്നതെല്ലാം.സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളന്മാർക്ക് പലപ്പോഴും വിരുന്നായി മാറുകയായിരുന്നു.

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് ഞങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ്’: അങ്ങയുടെ ഈ വാക്കുകൾ പ്രവർത്തീകമാക്കരുത്. ശശികല ആത്മഹത്യ ചെയ്തതു പോലെ അങ്ങും മരിക്കരുതേ!