Fri. Mar 29th, 2024

ചങ്ങനാശേരിയിൽ പൂജാരിയെ മർദ്ദിച്ച് വഴിയിൽ തള്ളിയത് ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരിയെയാണ് (32) ക്ഷേത്രത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയശേഷം വഴിയിൽ തള്ളിയത്.ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം.

സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച സ്‌കോർപയോ കാറും പിടിച്ചെടുത്തു.രാത്രിയിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ രവീന്ദ്രനും മർദ്ദനമേറ്റു. പൂജാരിയെ മർദ്ദിച്ച് സ്‌കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി രവീന്ദ്രനാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണു നമ്പൂതിരിയെ അവശനായ നിലയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പൊലീസാണ് പൂജാരിയെ ആശുപത്രിയിൽ എത്തിച്ചത്.

അന്വേഷണത്തിൽ പ്രതികളായ പെരുന്ന കൃഷ്ണപ്രിയയിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകലഭവനിൽ ഗോകുൽ (27), തൃക്കൊടിത്താനം പുലക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പ്രവീണിന്റെ ഭാര്യയുമായി പൂജാരിക്കുള്ള അവിഹിതത്തിൽ രോഷാകുലരായാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ലോക്ഡൗണും ഞായറാഴ്ചയുമായതിനാൽ റോഡിൽ ആരും കാണില്ലെന്നു കരുതിയാണ് ഞായറാഴ്ച തന്നെ തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്‌.ഐമാരായ പ്രദീപ്, മോഹനൻ, എ.എസ്‌.ഐ രഞ്ജീവ്, എസ്‌.ഐ ട്രെയിനി ജയകൃഷ്ണൻനായർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.