Tue. Apr 23rd, 2024

വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽപോയ ഇയാൾ ഈ മാസം 20നാണ് ചോറ്റാനിക്കരയിൽ മുറിയെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ചോറ്റാനിക്കര പൊലീസ് മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

2020 സെപ്‌തംബർ 29നാണ് സോനയെ മഹേഷ് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സോന, ഒക്ടോബർ നാലിന് മരിച്ചു. സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.