Fri. Mar 29th, 2024

തിരഞ്ഞെടുപ്പ് കമ്മീഷനോട് നുണ പറഞ്ഞ് പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നംമുട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും പ്രതിപക്ഷം എന്നത് പ്രതികാരപക്ഷമാകരുതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ മാസത്തെ ക്ഷേമപെന്‍ഷനോടൊപ്പം മെയ് മാസത്തെ പെന്‍ഷനും മുന്‍കൂറായി സര്‍ക്കാര്‍ നല്‍കുന്നുവെന്ന ആരോപണവും ചെന്നിത്തല ഉന്നയിച്ചയിട്ടുണ്ട്. എവിടുന്നാണ് അദ്ദേഹത്തിന് ഈ വിവരം കിട്ടയത്? ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് പരാതികള്‍ അയക്കുമ്പോള്‍ അത് വസ്തുനിഷ്ടമായിരിക്കണം. സര്‍ക്കാര്‍ മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചിലെയും ഏപ്രിലെയും കൂടിയാണ് നല്‍കുന്നത്. മാര്‍ച്ചും മെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായോ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി ചോദിച്ചു.

വിശേഷാവസരങ്ങളില്‍ ക്ഷേമപെന്‍ഷനും ശമ്പളവും നേരത്തേ വിതരണം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. തെരഞ്ഞെടുപ്പ് തീയതിയെ കുറിച്ച് സൂചനകള്‍ പോലും വരാതിരുന്ന ഫെബ്രുവരി 8നാണ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിഷുവിന് മുന്‍പ് വിതരണം ചെയ്യണമെന്ന് ഉത്തരവിറക്കിയത്. കോവിഡ് ദുരിതത്തില്‍ നിന്ന് പൂര്‍ണമായ മോചനം ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഭക്ഷ്യകിറ്റ് വിതരണം തുടരുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ചെന്നിത്തലയ്ക്ക് ഭക്ഷ്യക്കിറ്റിനെപ്പറ്റി ധാരണയില്ല, ജനങ്ങളുടെ അവസ്ഥ അതല്ല. 2020ലെ ഓണം ആഗസ്ത് 31നായിരുന്നു. അന്ന് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത് ആഗസ്ത് 11നാണ്. ക്രിസ്മസ് കണക്കാക്കിയുള്ള കിറ്റ് വിതരണം ഡിസംബര്‍ ആദ്യ ആഴ്ച തന്നെ ആരംഭിച്ചു. വിശേഷ അവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമാകാന്‍ നേരത്തേതന്നെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിലെങ്കിലും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണം. ജനങ്ങളുടെ ക്ഷേമം തടയുക എന്ന ആഗോളവത്കരണ നയത്തിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍. ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ഇവയൊന്നും. ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണിത്. ഒരു സര്‍ക്കാരിന് ജനങ്ങളോട് നിര്‍വഹിക്കേണ്ട കടമയുണ്ട്. അത് തെരഞ്ഞെടുപ്പ് കണ്ടല്ല. ഇക്കാര്യത്തില്‍ സത്യസന്ധമായി കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണനോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913