Fri. Apr 19th, 2024

ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് തടയിടാന്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

സമൂഹമാദ്ധ്യമങ്ങൾ, ഓൺലൈൻ വാർത്താപോർട്ടലുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കർശന മാർഗരേഖയുമായി കേന്ദ്രസർക്കാർ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലിംഗാടിസ്ഥാനത്തിലുള്ള അധിക്ഷേപം, അശ്ലീലം, കുട്ടികൾക്കെതിരായ ലൈംഗികത, കുട്ടികളെ മോശമായി ബാധിക്കുന്നവ, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ പ്രോത്സാഹനം തുടങ്ങിയവ വിലക്കിയുള്ള നൈതിക ചട്ടവും ഒ.ടി.ടികളുടെയും ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും ഡിജിറ്റൽ മീഡിയകളുടെയും പരാതി പരിഹാരത്തിന് കേന്ദ്ര മേൽനോട്ടമടക്കമുള്ള ത്രിതല സംവിധാനവും ഏർപ്പെടുത്തിയുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻഡ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് ഇന്നലെ പുറത്തിറക്കി.

സ്ത്രീകൾക്കെതിരെ നഗ്ന ചിത്രം, സന്ദേശം, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കിയിരിക്കണം. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, ഐക്യം, പ്രതിരോധം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്യണം. അധികൃതർ വിലക്കുന്ന അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിലും മാറ്റണം. കോടതിയോ സർക്കാരോ ആവശ്യപ്പെട്ടാൽ അധിക്ഷേപകരമായ പോസ്റ്റുകൾ ആരാണ് ആദ്യം പങ്കുവച്ചതെന്ന വിവരം കൈമാറണം. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉൾപ്പടെ ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെയും സുപ്രീംകോടതിയുടെ നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മാർഗരേഖ പുറത്തിറക്കിയത്. ബ്ലോഗുകളും ഓൺലൈൻ ചർച്ചാ വേദികളടക്കവും പരിധിയിൽ വരും.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

    • സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ പരാതിപരിഹാര സംവിധാനം തയ്യാറാക്കണമെന്നതാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്ന്. അതിന് ഉത്തരാവാദിതപ്പെടുത്തിയ ആള്‍ ആരാണെന്ന് വ്യക്തമാക്കണം. പരാതി ലഭിച്ച് 15 ദിവസത്തിനകം പരിഹരിക്കണം.
    • വ്യക്തികളുടെ സ്വകാര്യ ഭാഗങ്ങള്‍, നഗ്‌നത, ലൈംഗികപ്രവൃത്തികള്‍, മോര്‍ഫിങ് തുടങ്ങി ഉപയോക്താക്കളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ അന്തഃസിനെ ബാധിക്കുന്ന ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത്തരം ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം.
    • ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
    • ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം.
    • ഒടിടി പ്ലാറ്റ്ഫോമുകള്‍ 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം.
    • സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം.കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913